ജാലകം

Saturday, September 19, 2009

സൃഷ്ടി

വൈകീട്ട് ഓഫീസില്‍ നിന്നും തിരിച്ചെത്തി, ഞാന്‍ വസ്ത്രം മാറുന്ന ചെറിയ ഇടവേളകളില്‍ ഗ്രീഷ്മയുമായി സല്ലപിക്കാറുണ്ട്. ഈ സമയം അവള്‍ റേഡിയോ കേള്‍ക്കുകയോ അല്ലെങ്കില്‍ കളിച്ച്കൊണ്ടിരിക്കുകയോ ആയിരിക്കും. വാക്കുകള്‍ ആണ് അവളുടെ കളിപ്പാട്ടങ്ങള്‍. അന്നത്തെ ദിവസം അവള്‍ കേട്ട, അവള്‍ക്കിഷ്ടപ്പെട്ട ഏതെങ്കിലും വാക്കുകളുപയോഗിച്ചാണ് വിനോദം. ഇത്തരം വാക്കുകളുടെ അര്‍ഥം അവള്‍ക്ക് അറിയില്ല എങ്കിലും, അവള്‍ക്കിഷ്ടപ്പെട്ട രീതിയില്‍ ആ വാക്ക് വാക്യത്തില്‍ പ്രയോഗിക്കുകയും ആ വാക്കുപയോഗിച്ച് നിര്‍മിച്ച വാചകത്തിന്റെ ഭംഗി സ്വയം ആസ്വദിച്ച് പൊട്ടിച്ചിരിക്കുകയും ചെയ്യും.

ഇന്നലെ വൈകീട്ട് വീട്ടിലെത്തിയപ്പോള്‍ അവള്‍ ചോദിച്ചു: “അച്ചനെ ദ്രിഷ്ടിച്ചതാരാ?“
എനിക്കൊന്നും പിടി കിട്ടിയില്ല. അവള്‍ “ദ്രിഷ്ടി“ എന്ന് ഉദ്ദേശിച്ചതെന്താണെന്ന് എനിക്ക് മനസ്സിലായില്ല.
അതിനാല്‍ ഞാന്‍ തിരിച്ച് അവളോട് തന്നെ ചോദിച്ചു:
“ഗ്രീഷ്മയെ ദ്രിഷ്ടിച്ചതാരാ?”
“എന്നെ ദ്രിഷ്ടിച്ചത് ദൈവോണച്ചാ, ദൈവം”
കാര്യം മനസ്സിലായപ്പോള്‍ അവളുദ്ദേശിച്ച ഉത്തരം ഞാന്‍ കൊടുത്തു.
“എന്നെ സൃഷ്ടിച്ചതും ദൈവം”

പിന്നെ കുറെ സമയത്തേക്ക് അവള്‍ “ദ്രിഷ്ടി“ എല്ലാവരിലും പ്രയോഗിച്ചു. അവളുടെ അമ്മച്ചിയെ, അനൂപ് ചേട്ടനെ, കര്‍മയെ, സോമയെ ......എല്ലാവരെയും “ദ്രിഷ്ടിച്ചത്“ ദൈവം തന്നെ!

അവള്‍ക്കറിയാവുന്ന എല്ലാവരെയും ദ്രിഷ്ടിച്ച് കഴിഞ്ഞപ്പോളാണ് അവള് ഈ ചോദ്യം എന്നോട് ചോദിച്ചത്:
“അഛാ ദൈവത്തെ ദ്രിഷ്ടിച്ചതാരാ?”

ഞാന്‍ മിണ്ടാതിരുന്നപ്പോള്‍ അവള്‍ വീണ്ടും ചോദിച്ചു: “ആരാ?”
ഞാനും ചോദിച്ചു: “ ആരാ??”